പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും



പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 



സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനൊരുങ്ങുന്നത്. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.



രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് പുതിയ പാര്‍ലമെന്റ്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നാണ് സൂചന.



രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പ് ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്‌.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍